എന്തിന്
മഞ്ഞുപടരുന്ന രാവുകളുടെ ലഹരി.....
എന്തിന് കാമ്യവേഷങ്ങളുടെ പ്രണയ സൗരഭം....
എന്തിന് ഉത്സവക്കൊടിയേറ്റം
ആരും ഉത്തരം പറയാത്തചോദ്യങ്ങളുടെ എഴുന്നള്ളത്ത്.....
ഉത്സവം വരവായി.
എനിക്കുത്സവം കവിയൂരുത്സവം തന്നെ. ആറാട്ടുപുഴപ്പൂരവും തൃപ്പൂണിത്തുറ വലിയവിളക്കും കണ്ട ലഹരിയിലും മനക്കണ്ണിൽ കവിയൂരുത്സവത്തിന്റെ തരള സ്വപ്നം മായുന്നില്ല.
ഉത്സവം എന്നും കേരളീയത എന്നും കൊട്ടിഘോഷിക്കുന്നതു പലതും വടക്കൻകേരളത്തിന്റെ സ്വന്തമായിപ്പോയി.
ഇതിനെയെല്ലാം ഇത്തരത്തിൽ ആക്കിയെടുത്ത കേരളത്തിലെ മാധ്യമങ്ങൾ തെക്കങ്കേരളത്തിന്റെ ആറന്മുളയെയും അമ്പലപ്പുഴയെയും ചെങ്ങന്നൂരിനെയും കവിയൂരിനെയും കാണാതെപോയി.
ഉത്സവങ്ങൾക്കും വലിപ്പച്ചെറുപ്പം.....
തെക്കൻ കേരളത്തിനും ഒരു സംസ്കാരമുണ്ട്. കേരളത്തെ പരശ്വാറാമൻ സൃഷ്ടിച്ചതാണെങ്കിൽ അതിന്റെ തെക്കേയറ്റത്ത് കവിയൂരും തിരുവല്ലയും ആറന്മുളയും ചെങ്ങന്നൂരുമുണ്ട്, ഇവിടെല്ലാം ആയിരത്താണ്ടിന്റെ പഴക്കം പേറുന്ന മഹാക്ഷേത്രങ്ങളുണ്ട്. അവയ്ക്ക് ഏതു മഹാക്ഷേത്രത്തെയും അതിശയിക്കാവുന്ന ശിൽപചാതുരിയുണ്ട്. ഏതു രാജാവിനെയും വെല്ലുവിളിക്കാൻ പാകത്തിൽ സമ്പത്തും പ്രൗഢിയുമുണ്ടായിരുന്നു.
എങ്കിലും കലണ്ടറുകളിലും മാധ്യമപ്രചാരങ്ങളിലും വടക്കൻ കേരളത്തിന്റെ മഹിമകളേയുള്ളു.
നാലു പതിറ്റണ്ടിലേറെ കവിയൂരുത്സവത്തിന്റെ ഭാഗമാവുകയും രണ്ട് പതിറ്റാണ്ടിന്നിടയിൽ പലകുറി വടക്കൻ കേരളത്തിലെ പല മഹാക്ഷേത്രങ്ങളിലും ഉത്സവങ്ങളിലും കറങ്ങിത്തിരിയുകയും ചെയ്ത ശക്തിയോടെ പറയട്ടെ,
എന്റെ നാടിന്റെ ഉത്സവവും കേമമാണ്
അതിനു ചരിത്രമുണ്ട്....
പ്രൗഢിയും........
Wednesday, December 31, 2008
Tuesday, December 30, 2008
പുരുഷാരത്തിന്റെ അകമ്പടി,ഉത്സവത്തിന്റെ നിറങ്ങൾ



കഴിഞ്ഞുപോവുന്ന ഓരോ ഉത്സവത്തിനും ശേഷിപ്പിക്കാൻ കഴിയുന്ന ചില നിറങ്ങളും നൊമ്പരങ്ങളും ഉണ്ട്.
ഹനുമത്ജയന്തി അവസാനിച്ചപ്പോഴും അതുതന്നെയാണ് അവസ്ഥ. അതിന്റെ നിറപ്പകിട്ട് അത്ര ഗംഭീരമെന്നു പറയാനാവില്ലെങ്കിലും ആ ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്ന പുരുഷാരം ഒരു കാഴ്ച തന്നെയാണ്. ഈ വർഷം വൈകുന്നേരത്തെ തിരക്ക് അൽപം കുറവായിരുന്നു എന്നുമാത്രം. ചിലപ്പോൾ അങ്ങനെ സംഭവിക്കാറുണ്ട്. പ്രത്യേകിച്ചും ഹനുമത്ജയന്തി ഉത്സവത്തിന് മുന്നോടിയായി വരുന്ന കൊല്ലങ്ങളിൽ.
എങ്കിലും അതിന് അതിന്റേതായ രീതിയിൽ ഒരാവേശം പകരാൻ സാധിക്കുന്നു, എപ്പോളും.
എന്താണ് ഹനുമത്ജയന്തി എന്ന് കവിയൂരിനു പുറത്തുള്ളവർ വിശദീകരണം തേടിയേക്കാം. അവർക്കു വേണ്ടിപ്പറയട്ടെ, ഹനുമത് ജയന്തി കവിയൂരെന്ന ഗ്രാമത്തെ പ്രകമ്പനം കൊള്ളിക്കുന്ന ഒരു ഉത്സവമാണ്. കവിയൂർ മഹാദേവക്ഷേത്രത്തിലെ ഉപദേവനായ ഹനുമാന് ഈ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾ പ്രധാനദേവനോളം തന്നെ ബഹുമാനം കൊടുക്കുന്നു. അതിന്റെ തെളിവാണ് വർഷം തോറും ധനുമാസത്തിലെ മൂലം നക്ഷത്രത്തിൽ കൊണ്ടാടുന്ന ഹനുമത്ജയന്തി ഉത്സവം. പകൽ കളഭാഭിഷേകവും രാത്രിയിൽ പുഷ്പാഭിഷേകവും തൊഴാൻ നാനാദേശങ്ങളിൽ നിന്നും ഹനുമത് ഭക്തരെത്തുന്നു. രാത്രിയിൽ അഭിഷേകം ചെയ്യാനുള്ള പൂക്കൾ ഒരു സ്വർണ്ണക്കുടത്തിൽ നിറച്ച് ഒരുകിലോമീറ്റർ കിഴക്കുള്ള ഞാലിയിൽ ഭഗവതിക്ഷേത്രത്തിൽ നിന്നും അലങ്കരിച്ച രഥത്തിൽ മഹാക്ഷേത്രത്തിലേക്കാനയിക്കുന്നു. ചടങ്ങിത്രയേ ഉള്ളു എങ്കിലും ഈ ഘോഷയാത്ര ഒരു കിലോമീറ്റർ ദൂരം തരണം ചെയ്യാൻ ഈ വർഷം എടുത്തത് അഞ്ചര മണിക്കൂറിലേറെ സമയമാണ്. വഴിയോരത്ത് തടിച്ചുകൂടുന്ന ജനങ്ങൾ, പതിനെട്ടാം പടിയിലും കിഴക്കേ മൈതാനത്തും നിറഞ്ഞു കവിയുന്ന ജനങ്ങൾ, ഇതിനെല്ലാമിടയിലൂടെ ജനകീയമായ ആഘോഷങ്ങളോടെ മെല്ലെ നീങ്ങുന്ന പുഷ്പരഥം- ഹനുമത്ജയന്തി സന്ധ്യയിലെ കാഴ്ച്ചകൾ ഇങ്ങനെ നീളുന്നു.
ഇനി വരാൻ പോകുന്നത് വലിയുത്സവത്തിന്റെ പത്തു നാളുകൾ. ധനുമാസത്തിരുവാതിരയ്ക്കു കൊടിയേറി ദേശവഴികളെയാകെ പ്രകമ്പനം കൊള്ളിച്ച് മതിലകത്ത് നാലുദിവസം മുറുകി, കാലം കൂടുന്ന കവിയൂരിന്റെ ഉത്സവം.......
മഞ്ഞ്, കുളിര്, നിലാവ് ഉത്സവലഹരി........
Wednesday, December 24, 2008
വരവായി ഉത്സവകാലം
ധനുമാസം. കുളിര്. നനുത്ത ചൂടിന്റെ പകലുകൾ. നിറം നിറഞ്ഞ സന്ധ്യകൾ. ഉത്സവകാലത്തിന്റെ വരവാണ്!
ഹനുമത്ജയന്തി ആഘോഷത്തിനായി ഒരുക്കങ്ങളെല്ലാമായി. വഴിയോരങ്ങൾ കാടുതെളിഞ്ഞ് മിനുങ്ങി. അമ്പലത്തിലേക്കുള്ള വഴി തോരണങ്ങൾ ചാർത്തി വിളങ്ങുന്നു.
ശനിയാഴ്ച ഹനുമത്ജയന്തിയാണ്. ഞാലിക്കണ്ടം മുതൽ കിഴക്കേ നടവരെയുള്ള വഴി ജനങ്ങൾ നിറഞ്ഞ് ഒഴുകുന്ന ദിനത്തിലേക്ക് തയ്യാറെടുക്കുകയാണ്.
വീണ്ടും പതിനഞ്ചുദിവസം കൂടിയുണ്ട് ഉത്സവത്തിന്. ലഹരിയാർന്ന ഉത്സവകാലത്തിന്.
പിന്നെ കവിയൂരിന്റെയും സമീപഗ്രാമങ്ങളുടെയും വഴികളിലൂടെ തേവരുടെ പ്രൗഢഗംഭീരമായ എഴുന്നള്ളത്തിന്റെ ലഹരിയിൽ ആറാടും. പള്ളിവേട്ടയ്ക്കിത്തവണ ആനകൾ ഏതൊക്കെയാണ്!
തിരുവാമ്പാടി ശിവസുന്തർ
ഗുരുവായൂർ വലിയകേശവൻ
കോങ്ങാടു കുട്ടിശ്ശങ്കരൻ
പാമ്പാടി രാജൻ
ഈരാറ്റുപേട്ട അയ്യപ്പൻ
പിന്നെ ചില ഇടത്തരക്കാരും
മട്ടന്നൂരിന്റെ മേളം മേമ്പൊടി
കവിയൂരിന് ഉത്സവഭ്രാന്തു പിടിക്കാൻ ഇതിലേറെയെന്തു വേണം!

ഹനുമത്ജയന്തി ആഘോഷത്തിനായി ഒരുക്കങ്ങളെല്ലാമായി. വഴിയോരങ്ങൾ കാടുതെളിഞ്ഞ് മിനുങ്ങി. അമ്പലത്തിലേക്കുള്ള വഴി തോരണങ്ങൾ ചാർത്തി വിളങ്ങുന്നു.
ശനിയാഴ്ച ഹനുമത്ജയന്തിയാണ്. ഞാലിക്കണ്ടം മുതൽ കിഴക്കേ നടവരെയുള്ള വഴി ജനങ്ങൾ നിറഞ്ഞ് ഒഴുകുന്ന ദിനത്തിലേക്ക് തയ്യാറെടുക്കുകയാണ്.
വീണ്ടും പതിനഞ്ചുദിവസം കൂടിയുണ്ട് ഉത്സവത്തിന്. ലഹരിയാർന്ന ഉത്സവകാലത്തിന്.
പിന്നെ കവിയൂരിന്റെയും സമീപഗ്രാമങ്ങളുടെയും വഴികളിലൂടെ തേവരുടെ പ്രൗഢഗംഭീരമായ എഴുന്നള്ളത്തിന്റെ ലഹരിയിൽ ആറാടും. പള്ളിവേട്ടയ്ക്കിത്തവണ ആനകൾ ഏതൊക്കെയാണ്!
തിരുവാമ്പാടി ശിവസുന്തർ
ഗുരുവായൂർ വലിയകേശവൻ
കോങ്ങാടു കുട്ടിശ്ശങ്കരൻ
പാമ്പാടി രാജൻ
ഈരാറ്റുപേട്ട അയ്യപ്പൻ
പിന്നെ ചില ഇടത്തരക്കാരും
മട്ടന്നൂരിന്റെ മേളം മേമ്പൊടി
കവിയൂരിന് ഉത്സവഭ്രാന്തു പിടിക്കാൻ ഇതിലേറെയെന്തു വേണം!


Saturday, May 24, 2008
പടിക്കലൊരു സന്ധ്യ
സന്ധ്യ പതിനെട്ടാംപടിയ്ക്കുതാഴെ സജീവമാകുകയാണ്. ശനിയാഴ്ച. ഇതൊരു സാധാരണ കാഴ്ചയാണ്. ഇന്ന് തിരക്ക് കുറവാണെന്നു മാത്രം.
ഇങ്ങനെയാണ് സന്ധ്യകള്‍. ചെമ്പന്‍വെളിച്ചം പൂശിയ കാഴ്ചകളുടെ കേദാരം. വരുന്നതിലേറെയും പുറംനാട്ടുകാരാണെങ്കിലും സ്ഥിരം വൈകുന്നേരമിറങ്ങുന്ന നാടുകാരും സ്ഥലം പിടിച്ചിട്ടുണ്ട്. പലരും ക്ഷേത്രദര്‍ശ്ശനത്തിനെത്തിയതല്ലെന്നു മാത്രം. വെറുതെ വൈകുന്നേരത്തെ സവാരിയ്ക്കിറങ്ങിയവര്‍. കവിയൂരിന്റെ ഹൃദയഭൂമിയിലെ സന്ധ്യാചിത്രത്തിന്റെ സജീവത നിലനിര്‍ത്തുന്നത് ഇവരും ക്ഷേത്രദര്‍ശ്ശനത്തിന് പലദേശങ്ങളില്‍ നിന്നെത്തുന്നവരും ചേര്‍ന്നാണ്. എണ്ണ, സമ്പ്രാണി കര്‍പ്പൂരം വില്‍ക്കുന്ന കടകളില്‍ ആളുകളുടെ തിരക്ക്. ചുമ്മാവര്‍ത്തമാനം പറഞ്ഞ് അവിടെയുമിവിടെയും കൂടിനില്‍ക്കുന്ന സ്ഥിരം താരങ്ങള്‍. ദീപാരധനയുടെ മണി. തെളിയുന്ന വഴിവിളക്കുകള്‍......
സന്ധ്യ!
ഇവിടെനിന്നുവേണം ഗ്രാമദര്‍ശ്ശനത്തിനിറങ്ങാന്‍.
എന്തൊക്കെയുണ്ട് കാണാന്‍?
കാണാനേയുള്ളു.
കണ്ടാലേ മനസ്സിലാവൂ. ഇതൊരു വേദിയാവണം.
ജീവിതം തിരിയ്ക്കാന്‍ പലനാടുകളില്‍ തങ്ങാന്‍ വിധിയ്ക്കപ്പെട്ട എന്റെ നാടുകാര്‍ക്ക് ഇതൊരു സുഖസ്മരണയുടെ നിറവുണര്‍ത്തട്ടെ.
Friday, May 23, 2008
മുന്നുര

ഗ്രാമജീവിതത്തിനു മാത്രം നല്‍കാന്‍ കഴിയുന്ന ചില സൗഭാഗ്യങ്ങളുണ്ട്. ചില പ്രത്യേകസുഗന്ധങ്ങളുടെ, ആത്മാവില്‍ തറയുന്ന ബന്ധങ്ങളുടെ, സാന്ത്വനം പകരുന്ന മരത്തണലുകളുടെ ഒക്കെ. ഓ! ഇത്തരമൊരു ഗ്രാമം ഇന്നെവിടെയാണുള്ളതെന്ന ചോദ്യം വന്നേക്കാം.
ശരിയാണ്, ഒരു പരിധിവരെ. ഗ്രാമീണതയുടെ ദിവ്യസുഗന്ധങ്ങള്‍ അപ്രത്യക്ഷമായിട്ടുണ്ടാവാം. മരത്തണലുകള്‍ മതില്‍ക്കെട്ടിനുള്ളിലെ വന്‍സൗധങ്ങള്‍ക്ക് വഴിമാറിയിട്ടുണ്ടാവാം. പരസ്പരസഹകരണത്തിന്റെ നറുംചിരികള്‍ സീരിയല്‍ക്കാഴ്ചയ്ക്ക് വിഘാതം വരുന്നതു ഭയന്നുള്ള മുഖഗൗരവത്തിനും വഴിമാറിയിട്ടുണ്ടാവാം. എങ്കിലും സ്മരണയില്‍ ആ ഗ്രാമചിത്രം അവശേഷിക്കുന്നുണ്ട്. അത് മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ ഏതെങ്കിലുമൊക്കെ നിമിഷങ്ങളില്‍ അപ്രതീക്ഷിതമായ കൂടിക്കാഴ്ചകളില്‍ ആ സൗഹൃദത്തിന്റെ പുനര്‍ജ്ജനി അനുഭവിച്ച് കൃതാര്‍ഥരാവുന്നു. അതാണ് ഗ്രാമജീവിതം പകര്‍ന്നുനല്‍കിയ സുകൃതം.
ഞാന്‍ ജനിച്ചതൊരു ഗ്രാമത്തിലാണ്. മധ്യതിരുവിതാംകൂറിന്റെ ഹൃദയസ്ഥലിയില്‍ പുരാതനമായ സംസ്കൃതിയുടെ ഗരിമയും സമീപസ്ഥമായ മൂന്നോളം നഗരങ്ങളുടെ സാമീപ്യം പകര്‍ന്നുതരുന്ന ഭൗതികസൗകര്യങ്ങളും ജീവിതത്തെ സുഖാവഹമാക്കുന്ന കവിയൂരില്‍. അതുകൊണ്ടുതന്നെ ഒരു കുഗ്രാമമെന്ന് ഈ നാടിനെ വിശേഷിപ്പിക്കാനാവില്ല. സവിശേഷമയ ഒരു വസ്തുത, ഓരോ കവിയൂര്‍ക്കാരനും തന്റെ നാടിന്റെ പൗരാണിക സമൃദ്ധികളെക്കുറിച്ച് അമിതമായി അഭിമാനിക്കുന്നു എന്നുള്ളതാണ്.( ഏതു നാട്ടുകാരനും സ്വന്തം ജന്മനാടിനെക്കുറിച്ച് ഇത്തരമൊരു അഭിമാന ബോധം വച്ചുപുലര്‍ത്തുന്നുണ്ടാവും. പക്ഷേ കവിയൂര്‍ക്കാരന്റെ മനഃസ്ഥിതിയില്‍ ഈ അഭിമാനബോധത്തിന് മറ്റൊരു മാനമുണ്ടെന്നു ഞാന്‍ പറയും. അതായത് മധ്യതിരുവിതാംകൂറുകാര്‍ക്കുണ്ടെന്നാരോപിക്കുന്ന സ്വാര്‍ത്ഥതയും ഇടിച്ചുകയറാനുള്ള മിടുക്കും- അങ്ങനെയൊന്നുണ്ടെങ്കില്‍- പ്രകടിപ്പിക്കുമ്പോള്‍ത്തന്നെ ഈയൊരു അഭിമാനബോധവും അവസരത്തിലും അനവസരത്തിലുമൊക്കെ പ്രകടിപ്പിക്കുവാന്‍ കവിയൂരുകാരന്‍ ബദ്ധശ്രദ്ധനാവുന്നു)
ഒരു പക്ഷേ ചരിത്രഭാരം കൊണ്ടാവാം! കേരളത്തിലെ പുരാതഗ്രാമങ്ങളിലൊന്നാണിത്. ശിലായുഗം മുതല്‍ കണ്ണിമുറിയാതെ ഇന്നോളം നീളുന്ന ഒരു സംസ്കാരത്തിന്റെ തിളപ്പ്. കേരളത്തിലെ കുറച്ചുഗ്രാമങ്ങള്‍ക്കുമാത്രം അവകാശപ്പെടാവുന്ന ആ സൗഭാഗ്യം കവിയൂരിനുണ്ട്. ദീര്‍ഘമായ ആ ചരിത്രഗതിയില്‍ പുരാതനര്‍ ചമച്ച രണ്ട് മഹാസൗധങ്ങള്‍ ഇന്നും കേടുകൂടാതെ നില്‍ക്കുന്നുണ്ട്. കവിയൂരിന്റെ ദിനസരികളില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്.
കവിയൂരിന്റെ നാള്‍വഴികള്‍ കുറിക്കുമ്പോള്‍ അത് സ്വാഭാവികമായും ഒരു മഹാക്ഷേത്രത്തെയും അതിലും പുരാതനമായ ഒരു ശിലാക്ഷേത്രത്തെയും ചുറ്റിത്തിരിയേണ്ടി വരുന്നത് അതുകൊണ്ടാണ്.
ഈ നടവഴികളിലൂടെ, പതിനെട്ടാം പടിക്കു താഴെയുള്ള ചടുല ജീവിതത്തിനെ തട്ടകത്തിലൂടെ, ഞാലീക്കണ്ടത്തിന്റെ തിമിര്‍പ്പുകളിലൂടെ, കമ്മാളത്തകിടിയുടെ സന്ധ്യാബഹളങ്ങളിലൂടെ, പടിഞ്ഞാറ്റുഞ്ചേരിയുടെ രാത്രിരഹസ്യങ്ങളിലൂടെ ഞാനൊന്നു സഞ്ചരിച്ചു നിറയട്ടെ. ലോകവാസികളേ, ലോകലോകന്തരങ്ങളിലെ പ്രവാസം വിധിക്കപ്പെട്ട കവിയൂരുകാരേ, ജാഗ്രത!
ഞാന്‍ കവിയൂരിന്റെ കഥകള്‍ പറഞ്ഞു തുടങ്ങുകയാണ്.
Subscribe to:
Posts (Atom)